കൊച്ചി: ആധുനികമായ അടിസ്ഥാനസൗകര്യ വികസനത്തിന് രാജ്യം നടത്തുന്ന പദ്ധതികളെയും മുന്നേറ്റങ്ങളെയും ലോകം കണ്ടുപഠിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേക്ക് ഇൻ ഇന്ത്യക്കും ആത്മനിർഭർ ഭാരതത്തിനും പെട്രോളിയം മേഖലയുടെ വികസനം അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാർ നടപ്പാക്കുന്ന 10,800 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും കൊച്ചിയിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ഉജ്വലമായ ഭാവിയിലേക്കും വികസിത കേരളത്തിലേക്കുമുള്ള സുപ്രധാന ചുവടുവയ്പുകളാണ് ഉദ്ഘാടനം ചെയ്യപ്പെടുന്ന കേന്ദ്ര പദ്ധതികൾ. അടിസ്ഥാനസൗകര്യ മേഖലയിൽ നിക്ഷേപിക്കുന്ന ഓരോ രൂപയും യുവാക്കൾക്കുള്ള തൊഴിലവസരങ്ങൾ കൂടിയായി മാറും.
പെട്രോളിയം മേഖലയെ കൂടുതൽ കരുത്തുറ്റതാക്കാൻ ലക്ഷ്യമിട്ടാണു കൊച്ചി റിഫൈനറിയിലെ പോളി പ്രൊപ്പലീൻ യൂണിറ്റിന്റെ നിർമാണമാരംഭിക്കുന്നത്. പ്രതിവർഷം നാലു ലക്ഷം ടൺ ഉത്പാദനം ഈ യൂണിറ്റിൽനിന്നുണ്ടാകും. പാക്കേജിംഗ്, ടെക്സ്റ്റൈൽ, മെഡിക്കൽ ഉപകരണ നിർമാണ മേഖലകൾക്ക് ഇതു നേട്ടമാകും.
ഇന്ത്യയെ ആഗോള നിർമാണ-സാങ്കേതിക ഹബ്ബാക്കി മാറ്റുകയെന്നതു സർക്കാരിന്റെ ലക്ഷ്യമാണ്. കൊല്ലം വെസ്റ്റ് കല്ലടയിൽ 50 മെഗാവാട്ടിന്റെ ഫ്ലോട്ടിംഗ് സൗരോർജ പ്രോജക്ട് നടപ്പാക്കുന്നത് സൗരോർജ ഉത്പാദനരംഗത്തു കേരളം മുന്നേറുന്നതിന്റെ സൂചനയാണ്. ധാരാളം ജലാശയങ്ങളുള്ള കേരളത്തിന് ഈ മേഖലയിൽ വലിയ സാധ്യതകളുണ്ട്.
വിവിധ റെയിൽവേ സ്റ്റേഷനുകളുടെ ആധുനീകരണവും പുതിയ ട്രെയിൻ സർവീസും ദേശീയപാതാ വികസനവും മലയാളികളുടെ യാത്രാമേഖലയിൽ നവ്യാനുഭവമാകും. കേരളത്തിന്റെ കൃഷി, ടൂറിസം, വ്യവസായ മേഖലകൾക്ക് ഉണർവേകുന്ന പദ്ധതികൾക്ക് കേന്ദ്രം പ്രതിജ്ഞാബദ്ധമാണ്. വികസിത കേരളം സാക്ഷാത്കരിക്കപ്പെടുമെന്നും നരേന്ദ്രമോദി പറഞ്ഞു.
ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, ഹൈബി ഈഡൻ എംപി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. റോഡ് വികസന പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ എം.ബി. രാജേഷും കെ. കൃഷ്ണൻകുട്ടിയും പരിപാടി ബഹിഷ്കരിച്ചു. അതേസമയം, ഇന്നലെ രാവിലെ 11.45ന് കൊച്ചി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഗവർണർക്കൊപ്പം മന്ത്രി പി. രാജീവും സംസ്ഥാന ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും എത്തിയിരുന്നു.
മറൈൻ ഡ്രൈവിൽ ധീവരസഭയുടെ സുവർണജൂബിലി സമ്മേളനം, കലൂരിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പു കൺവൻഷൻ, റോഡ് ഷോ എന്നിവയിലും പ്രധാനമന്ത്രി പങ്കെടുത്തു. തുടർന്ന് വൈകുന്നേരം 3.20ന് തമിഴ്നാട്ടിലെ തിരുച്ചിറപ്പിള്ളിയിക്കു മടങ്ങി.